KERALA

സി.പി.ഐ സംസ്ഥാന സമ്മേളനം : പ്രതിനിധി സമ്മേളനം ഡി.രാജ ഉദ്ഘാടനം ചെയ്തു


02.Oct.2022
തിരുവനന്തപുരം :

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സ. വെളിയം ഭാര്‍ഗവന്‍ നഗറില്‍ (ടാഗോര്‍ ഹാള്‍) ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാവ് സി ദിവാകരന്‍ പതാക ഉയര്‍ത്തിയതോടെ നടപടികള്‍ക്ക് തുടക്കമായി. ജയപ്രകാശ് രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് മഹിളാസംഘം സംസ്ഥാന സെക്രട്ടറി പി വസന്തത്തിന്റെ നേതൃത്വത്തില്‍ എത്തിച്ച ദീപശിഖ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഏറ്റുവാങ്ങി സമ്മേളന നഗരിയില്‍ സ്ഥാപിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു രക്തസാക്ഷി പ്രമേയവും സത്യന്‍ മൊകേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഖിലേന്ത്യാ സെക്രട്ടറിയറ്റ് അംഗങ്ങളായ അതില്‍കുമാര്‍ അഞ്ജാന്‍, ബിനോയ് വിശ്വം എംപി, അഖിലേന്ത്യാ കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍,  എക്സിക്യൂട്ടിവ് അംഗം കെ ഇ ഇസ്മയില്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മാങ്കോട് രാധാകൃഷ്ണന്‍, പള്ളിച്ചല്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു. തമിഴ്നാട് സംസ്ഥാന സെക്രട്ടറി മുത്തരശന്‍, അസിസ്റ്റന്റ് സെക്രട്ടറി പെരിയസ്വാമി എന്നിവര്‍ പങ്കെടുത്തു.

കെ ആര്‍ ചന്ദ്രമോഹന്‍ കണ്‍വീനറും പി വസന്തം, പി സന്തോഷ്‌കുമാര്‍, കെ കെ വത്സരാജ്, എ പി ജയന്‍, ചിറ്റയം ഗോപകുമാര്‍, എന്‍ അരുണ്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. വി പി ഉണ്ണികൃഷ്ണന്‍ (ക്രഡന്‍ഷ്യല്‍), വിജയന്‍ കൂനിശേരി (മിനിറ്റ്സ്), കെ പി രാജേന്ദ്രന്‍ (പ്രമേയം) എന്നിവര്‍ കണ്‍വീനര്‍മാരായി സബ് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. കെ പ്രകാശ് ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും സത്യന്‍ മൊകേരി രാഷ്ട്രീയ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

'ഫെഡറലിസവും കേന്ദ്ര -- സംസ്ഥാന ബന്ധങ്ങളും' സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഡി രാജ എന്നിവര്‍ പ്രഭാഷണം നടത്തി. കാനം രാജേന്ദ്രന്‍ അധ്യക്ഷനായി. മന്ത്രി ജി ആര്‍ അനില്‍, വിളപ്പില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മന്ത്രി ആന്റണി രാജു, തമിഴ്നാട് ഐടി മന്ത്രി മനോ തങ്കരാജ്, മുത്തരശന്‍ എന്നിവര്‍ പങ്കെടുത്തു. ഞായറാഴ്ച റിപ്പോര്‍ട്ടുകളില്‍ ചര്‍ച്ച. വൈകിട്ട് 'ഗാന്ധിജിയും ഇന്നത്തെ ഇന്ത്യയും' സെമിനാര്‍  ഡോ. വന്ദന ശിവ ഉദ്ഘാടനംചെയ്യും. 

Last Update: 02/10/2022
SHARE THIS PAGE!
MORE IN NEWS